തിരുവനന്തപുരം : ദിയ കൃഷ്ണയുടെ ആഭരണക്കടയിലെ സാമ്പത്തിക ക്രമക്കേടില്‍ ജീവനക്കാരെ തട്ടിക്കൊണ്ടു പോയതിന് തെളിവില്ലെന്ന് പ്രോസിക്യൂഷന്‍. സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തില്ല. ജീവനക്കാരി വിനിതയുടെ ഭര്‍ത്താവിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിനിത അടക്കം മൂന്നു പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വീണ്ടും വാദം കേള്‍ക്കും. തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജീവനക്കാര്‍ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകള്‍ ഉളളതായി ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ജീവനക്കാര്‍ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം കൃഷ്ണകുമാറും മകള്‍ ദിയയും ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി എന്നായിരുന്നു ജീവനക്കാരുടെ വാദം.