കൊച്ചി : മാല്യങ്കര കോയിക്കല്‍ സജീവനെ (57) വീട്ടുവളപ്പിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭൂമി തരം മാറ്റാന്‍ കഴിയാത്തതില്‍ മനംനൊന്തു ജീവനൊടുക്കിയതാണെന്നു ബന്ധുക്കള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരാണു തന്റെ മരണത്തിന് ഉത്തരവാദികള്‍ എന്നെഴുതിയ കത്തു മൃതദേഹത്തില്‍ നിന്നു ലഭിച്ചതായും അതു പോലീസ് കാണിച്ചു തന്നതായും ബന്ധുക്കളായ പ്രശോഭ്, ഷിനില്‍, വാര്‍ഡ് അംഗം പി.എം.ആന്റണി എന്നിവര്‍ പറഞ്ഞു. മത്സ്യത്തൊഴിലാളിയായ സജീവനു 4 സെന്റ് ഭൂമിയും വീടുമാണുള്ളത്. നേരത്തെ ചിട്ടിക്കമ്പനിയില്‍ വീടിന്റെ ആധാരം പണയം വച്ചിരുന്നു. അത് അവിടെ നിന്ന് എടുക്കേണ്ട സമയമായപ്പോള്‍ മറ്റൊരു ബാങ്കില്‍ കൂടുതല്‍ തുകയ്ക്ക് ആധാരം വയ്ക്കാന്‍ തീരുമാനിച്ചു. ബാങ്കില്‍ നിന്നു തുക ലഭിക്കുമ്പോള്‍ തിരിച്ചു കൊടുക്കാമെന്നു കരുതി പലരുടെയും കയ്യില്‍ നിന്നു കടം വാങ്ങിയാണു ചിട്ടിക്കമ്പനിയില്‍ നിന്ന് ആധാരം എടുത്തത്. ആധാരവുമായി ബാങ്കില്‍ എത്തിയപ്പോള്‍ ഇതു നിലമാണെന്നും പുരയിടമാക്കി മാറ്റണമെന്നും അറിയിച്ചു.
ഇതുപ്രകാരം ഭൂമി തരംമാറ്റാന്‍ ശ്രമങ്ങള്‍ തുടങ്ങിയിട്ട് ഒന്നര വര്‍ഷത്തോളമായി. പലതവണ വില്ലേജ്, താലൂക്ക്, ഫോര്‍ട്ട്‌കൊച്ചി ആര്‍ഡി ഓഫിസുകളില്‍ കയറിയിറങ്ങിയെങ്കിലും നടപടിയുണ്ടായില്ല. ഇന്നലെ രാവിലെ 7 മണിയോടെ ഭാര്യ സതിയാണു സജീവനെ മരത്തില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കോവിഡ് പരിശോധനയില്‍ പോസിറ്റീവായിരുന്നു. വസ്ത്രത്തില്‍ നിന്നാണു മരണക്കുറിപ്പു ലഭിച്ചത്. ആ സമയത്തു കത്തു പൂര്‍ണമായി കാണാന്‍ കഴിയാതിരുന്ന ബന്ധുക്കള്‍ വാര്‍ഡ് അംഗത്തിനൊപ്പം പിന്നീട് പോലീസ് സ്റ്റേഷനിലെത്തി കത്തു കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നും മരണത്തിന് ഉത്തരവാദി സര്‍ക്കാരാണെന്നുമാണു കത്തിലെ ഉള്ളടക്കമെന്നു വാര്‍ഡ് അംഗവും ബന്ധുക്കളും പറഞ്ഞു.