ചെന്നൈ : മധുരയിൽ അഞ്ചുദിവസം മാത്രം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഉസിലാംപട്ടിക്ക് സമീപമുള്ള ഗ്രാമത്തിൽ താമസിക്കുന്ന മുത്തുപ്പാണ്ടി, കൗസല്യ എന്നിവരാണ് പിടിയിലായത്. ഒളിവിലായിരുന്ന ഇവരെ ബന്ധുവീട്ടിൽനിന്നാണ് പിടികൂടിയത്. ആദ്യത്തെ രണ്ടു മക്കളും പെൺകുട്ടികളായതിനാൽ മൂന്നാമത്തെ പെൺകുഞ്ഞിനെ മാതാപിതാക്കൾ കൊലപ്പെടുത്തിയതാകാമെന്ന് ആദ്യം മുതൽ സംശയമുണ്ടായിരുന്നു.
കഴിഞ്ഞ 26നാണ് അസുഖം മൂലം മരിച്ചുവെന്ന് പറഞ്ഞ് ദമ്പതിമാർ നവജാത ശിശുവിനെ വീട്ടുവളപ്പിൽ കുഴിച്ചിട്ടത്. വിവരമറിഞ്ഞ വില്ലേജ് ഓഫീസർ നൽകിയ പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചു. കുട്ടിയുടെ തലയിൽ ആഴത്തിലുള്ള പരിക്കുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇതിനിടയിൽ മുത്തുപ്പാണ്ടിയും കൗസല്യയും ഒളിവിൽപ്പോയതോടെ നവജാതശിശുവിനെ ഇരുവരും കൊന്നതാകാമെന്ന സംശയം ബലപ്പെട്ടു. പ്രത്യേക അന്വേഷണസംഘം രൂപവൽകരിച്ചാണ് പേരയൂരിലെ ബന്ധുവീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ പിടികൂടിയത്.