തൊടുപുഴ : ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ഡാമിന്റെ ആറ് ഷട്ടറുകളില്‍ അഞ്ചെണ്ണവും തുറന്നു. ഇതേതുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയരും. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നോ ജലവിഭവ വകുപ്പിന്റെ ഭാഗത്ത് നിന്നോ പ്രതികരണം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പി.ആര്‍.ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് ഷട്ടറുകള്‍ തുറന്നതെന്നാണ് വിവരം.
റെഡ് അലര്‍ട്ട് നിലനില്‍ക്കെ ഇടയ്ക്കിടെ ജലനിരപ്പ് ക്രമീകരിക്കാന്‍ ഷട്ടറുകള്‍ തുറക്കാറുണ്ട്. എന്നാല്‍ അഞ്ച് ഷട്ടറുകളും തുറക്കുന്ന സാഹചര്യമുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കേണ്ടിയിരുന്നതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തൊടുപുഴ ആറിലേക്കാണ് വെള്ളം ആദ്യം ഒഴുകിയെത്തുന്നത്. പിന്നീട് മൂവാറ്റുപുഴ ആറിലേക്കും എത്തും. ജലനിരപ്പ് ഉയർന്നാൽ ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് പ്രതിസന്ധിയുണ്ടാകും.അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നുവെന്ന് വാര്‍ത്തകള്‍ വന്നതോടെയാണ് പിആര്‍ഡി അറിഞ്ഞത്. പിന്നാലെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ട് നദികളിലെയും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.