തൃശൂർ : അതിരപ്പിള്ളിയിൽ പരിക്കേറ്റ കാട്ടാന ഏഴാറ്റുമുഖം ഗണപതിക്ക് ചികിത്സ നൽകുമെന്ന് വനം വകുപ്പ്. ആനയുടെ കാലിനാണ് പരിക്ക്. പരിക്ക് ഗുരുതരമല്ലെങ്കിലും ചികിത്സയുമായി മുന്നോട്ടു പോകാനാണ് ശുപാർശ. നിലവിൽ ആനയുടെ പരിക്ക് ഗുരുതരമല്ലെന്നും നേരിയ പരിക്കാണെന്നും നിരീക്ഷണം തുടർന്നാൽ മതിയെന്നും ഡോക്ടർമാരുടെ റിപ്പോർട്ടുണ്ട്. രണ്ടുദിവസം കൂടി ആനയെ ഡോക്ടർമാരുടെ സംഘം നിരീക്ഷിച്ച് വീണ്ടും റിപ്പോർട്ട് സമർപ്പിക്കും. ആവശ്യമെങ്കിൽ മയക്കുവെടി വെച്ച് പിടികൂടി ചികിത്സിക്കാൻ ആണ് തീരുമാനം. സെൻട്രല്‍ സർക്കിൾ സി സി എഫിന്റെ നിർദ്ദേശപ്രകാരം മൂന്നംഗ ഡോക്ടർമാരുടെ സംഘമാണ് ആനയെ നിരീക്ഷിക്കുന്നത്.