തിരുവനന്തപുരം : സപ്ലൈകോയുടെ പേരിൽ തട്ടിപ്പ്, മുന്നറിയിപ്പ് നൽകി സപ്ലൈകോ മാനേജ്മെൻറ്. വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിൽ വിശ്വസിക്കരുതെന്ന് ജനറൽ മാനേജർ ഫേസ്ബുക്കിലൂടെ മുന്നറിയിപ്പ് നൽകി. സപ്ലൈകോയിൽ വിവിധ തസ്തികകളിൽ ജീവനക്കാരെ നേരിട്ട് നിയമിക്കുന്നതായി സൂചിപ്പിച്ച് പ്രചരിക്കുന്ന യൂട്യൂബ് വീഡിയോകളും സമൂഹമാധ്യമ പോസ്റ്റുകളും വ്യാജമെന്ന് സപ്ലൈകോ ജനറൽ മാനേജർ വി കെ അബ്ദുൽ ഖാദർ അറിയിച്ചു. സപ്ലൈകോയിൽ സ്ഥിരം ജീവനക്കാരെ പി.എസ്.സി മുഖേനയാണ് നിയമിക്കുന്നത്.
താത്കാലിക നിയമനങ്ങൾ നടത്തുന്നതിന് മുൻപ് മുഖ്യധാരാ പത്രങ്ങളിലും സപ്ലൈകോയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലും ഇതു സംബന്ധിച്ച അറിയിപ്പ് പ്രസിദ്ധീകരിക്കാറുണ്ട്. വ്യാജ പ്രചാരണങ്ങൾ വിശ്വസിച്ച് വഞ്ചിതരാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് സപ്ലൈകോ ജനറൽ മാനേജർ മുന്നറിയിപ്പ് നൽകി. www.supplycokerala.com ആണ് സപ്ലൈകോയുടെ ഔദ്യോഗിക വെബ്സൈറ്റ്. ഫേസ്ബുക്ക് പേജ് – https://www.facebook.com/Supplycoofficial -ഫോൺ 04842205165 എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.