കൊച്ചി : ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നടപടി. നിർദേശങ്ങൾ പ്രായോഗികമല്ലെന്നും കേന്ദ്രത്തിന്‍റെ അധികാരപരിധിയിലുള്ള കടന്നുകയറ്റമാണെന്നുമായിരുന്നു ഡ്രൈവിങ് സ്കൂൾ ഉടമകളുടെ വാദം. ഈ വാദം അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഗതാഗത കമ്മീഷണർ ഇറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും റദ്ദാക്കുകയായിരുന്നു. പ്രതിദിനം 30 ലൈസൻസ് പരീക്ഷകള്‍, എച്ച് പരീക്ഷക്ക് പകരം പുതിയ ട്രാക്കുണ്ടാക്കി പുതിയ ടെസ്റ്റ്, 15 വർഷം കഴിഞ്ഞ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്.