ദില്ലി: നരേന്ദ്ര മോദി സർക്കാരിനെതിരായ ഇന്ത്യാ സഖ്യത്തിന്‍റെ മഹാറാലി ഇന്ന് നടക്കും. ദില്ലി രാംലീലാ മൈതാനത്ത് രാവിലെ പത്തു മണി മുതലാണ് റാലി. എഎപി, കോൺഗ്രസ് ഉൾപ്പെടെ 28 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ റാലിയിൽ പങ്കെടുക്കും. അരവിന്ദ് കെജരിവാളിന്‍റെ അറസ്റ്റ് അടക്കം ഉയർത്തിയാണ് റാലി നടക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ റാലിയിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. റാലി കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് രാജ്യതലസ്ഥാനം. മോദിയുടെ ഏകാധിപത്യത്തിന് ഇന്ത്യ സഖ്യ റാലി തക്ക മറുപടി നൽകുമെന്ന് ദില്ലി മന്ത്രി ഗോപാൽ റായ് പറഞ്ഞു.
അരവിന്ദ് കെജ്രിവാളാണ് മുഖ്യമന്ത്രിയെന്നും സുനിത കെജ്രിവാൾ മുഖ്യമന്ത്രിയാകുന്നതിൽ നിലവിൽ ചർച്ചയില്ലെന്നും ഗോപാൽ റായ് വ്യക്തമാക്കി. കസ്റ്റഡിയിൽ നിന്ന് കെജ്രിവാൾ ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ബിജെപി എന്തിനാണ് ഭയപ്പെടുന്നതെന്നും ഗോപാല്‍ റായ് ചോദിച്ചു. ഇന്ത്യ സഖ്യം ഒന്നിച്ച് പ്രതിരോധം തീർക്കും. കെജ്രിവാൾ ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ ബിജെപിക്ക് ഭയമാണ്. പ്രതിപക്ഷ സംസ്ഥാനങ്ങളെ തകർക്കാനാണ് നീക്കം. മോദിയുടെ ഏകാധിപത്യത്തിനെതിരെ ജനവികാരം ഉയരുമെന്നും ഗോപാല്‍ റായ് പറഞ്ഞു.