തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടിൽ നിർത്തി വീണ്ടും ഗവർണർ രംഗത്ത്. മുഖ്യമന്ത്രി നേരിട്ട് കണ്ട് ഭരണ കാര്യങ്ങൾ തന്നോട് വിശദീകരിക്കുന്നില്ലെന്നും രാജ് ഭവനിലേക്ക് വരുന്നില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഒപ്പിടാത്ത ബില്ലുകളുടെ കാര്യത്തെ കുറിച്ച് ഇതുവരെയും മുഖ്യമന്ത്രി ചർച്ച ചെയ്തിട്ടില്ലെന്നും ഗവർണർ പറഞ്ഞു.
ഗവർണറെ കാര്യങ്ങൾ നേരിട്ട് അറിയിക്കേണ്ടത് ഭരണഘടന ഉത്തരവാദിത്വമാണ്. നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവുകളെ ചോദ്യം ചെയ്യുന്നതുമായ ബില്ലുകൾ എങ്ങനെ ഒപ്പിടുമെന്നും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിൽ വന്നിട്ട് കാര്യം ഇല്ലെന്നും ഗവർണ്ണർ പറഞ്ഞു. സർവകലാശാലകളിലെ വിസി അധികാരം കൈപ്പിടിയിൽ ഒതുക്കാനാണ് സർക്കാർ ശ്രമമെന്നും പാർട്ടി പറയും പോലെയാണ് മുഖ്യമന്ത്രി ഭരിക്കുന്നതെന്നും ഗവർണർ വിമർശിച്ചു.
നിഷ്പക്ഷത പാലിക്കാത്ത സർക്കാർ ചെയുന്നത് സത്യപ്രതിജ്ഞ ലംഘനമാണെന്നും കരിവണ്ണൂർ ബാങ്ക് ക്രമക്കേടിൽ പരാതി ലഭിച്ചാൽ വിശദീകരണം തേടുമെന്നും ഗവർണർ അറിയിച്ചു. ഗവർണർ ബില്ലുകൾ ഒപ്പിടാതെ കാലതാമസം വരുത്തുന്നത് പാർലമെൻററി ജനാധിപത്യത്തിന്റെ അന്തസത്തക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.