കൊച്ചി : ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി അൻവറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ ആരാണ് അൻവറിന് അധികാരം നൽകിയതെന്ന് ചോദിച്ച കോടതി അൻവർ സമാന്തര ഭരണസംവിധാനം ആണോ എന്നും വിമർശിച്ചു. അൻവറിനെതിരെ തെളിവുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ചു എന്ന സർക്കാർ വാദം കോടതി മുഖവിലക്കെടുത്തില്ല. തെളിവുകൾ നിങ്ങളല്ലേ കണ്ടുപിടിക്കേണ്ടതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. ഫോൺ ചോർത്തലിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് കോടതിയുടെ വിമർശനം. വിഷയത്തിൽ ഹര്‍ജിക്കാരുടെ പരാതി പരിഗണിക്കണമെന്ന് ഡിജിപിക്ക് ഹൈക്കോടതി നിർദേശം നൽകി.