തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിനെ കൊന്നതാണെന്ന നിലപാടിൽ ഉറച്ചുനിന്ന് പിതാവ് കെ സി ഉണ്ണി. സ്വർണക്കടത്ത് മാഫിയയാണ് മകന്റെ മരണത്തിന് പിന്നിൽ. ഡ്രൈവർ അർജുൻ അറസ്റ്റിലായത് മാധ്യമങ്ങളിലൂടെ അറിഞ്ഞു. അർജുൻ നേരത്തെ ക്രിമിനൽ കേസുകളിലെ പ്രതിയാണ്. അപകടത്തിന് ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്. അർജുൻ പോലീസിന്റെ പിടിയിലായതോടെ ഇനി മരണത്തിന് പിന്നിലെ സത്യങ്ങൾ പുറത്തുവരുമെന്ന് ബാലഭാസ്‌ക്കറിന്റെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് കാർ ഓടിച്ചത് ബാലഭാസ്കറാണെന്നാരോപിച്ച് അർജുൻ തങ്ങൾക്കെതിരെ ത്യശൂർ എംഐസിറ്റിയിൽ കേസ് കൊടുത്തിരുന്നു.
സംശയമല്ല ബാലഭാസ്കറിൻ്റെ മരണത്തിന് പിന്നിൽ അർജുൻ തന്നെയാണെന്ന് ഉറപ്പാണ്. കള്ളക്കടത്ത് മാഫിയ അതൊരു വലിയ സംഘമാണ്. എങ്ങും തൊടാതെയുള്ള അന്വേഷണ റിപ്പോർട്ടാണ് സിബിഐ കൊടുത്തിരിക്കുന്നത്.അവരും സംഘത്തിന്റെ സ്വാധീനത്തിന് വഴങ്ങി. സ്വർണ്ണക്കടത്തുകാരും അതുമായി ബന്ധപ്പെട്ട വലിയൊരു സംഘവുമാണ് ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ. കേസിൽ ഒരു നീതിയും ലഭിച്ചിട്ടില്ല. പുതിയ കേസിന്റെ പശ്ചാത്തലത്തിൽ നിയമനടപടി ആലോചിക്കും” കെ സി ഉണ്ണി പറഞ്ഞു. ഒക്ടോബറിലാണ് ബാലഭാസ്ക്കർ മരിച്ച് 6 വർഷം പൂർത്തിയായത്. അന്ന് മുതൽ ഇന്നുവരെ മരണവുമായി ബന്ധപ്പെട്ട് വലിയ സംശയങ്ങൾ ഉയർന്നിരുന്നു.