കൊച്ചി : കോടതി പരിസരത്ത് നിന്നും ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ പോലീസ് ജഡ്‌ജിയുടെ അനുമതി തേടണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഉത്തരവ്. കോടതി പരിസരത്ത് ഗുരുതര കുറ്റകൃത്യം തടയാൻ ഉൾപ്പെടെയുള്ള അടിയന്തിര സാഹചര്യങ്ങളിൽ പോലിസിന് അറസ്റ്റ് നടപ്പിലാക്കാം. എന്നാൽ ഉടൻ ജഡ്ജിയെ അറിയിക്കണമെന്നും നിർദേശിച്ചു. അഭിഭാഷകന്റെറെ അറസ്റ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയായെടുത്ത ഹർജിയിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
സ്വമേധയാ അല്ലെങ്കിൽ അഭിഭാഷകൻ മുഖേന കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യുന്നതിന് കോടതിയുടെ മുൻകൂർ അനുമതി വേണം. അതേസമയം കോടതി പരിസരത്ത് എന്തെങ്കിലും ഗുരുതരകുറ്റകൃത്യം നടക്കുന്ന സാഹചര്യമുണ്ടായാൽ പോലീസിന് മുൻകൂർ അനുമതിയില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം. ആവശ്യമെങ്കിൽ ബലപ്രയോഗവുമാകാം. ദീർഘനാൾ ഒളിവിലായിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടൻ അറസ്റ്റ് രേഖപ്പെടുത്താം. എന്നാൽ രണ്ടു സാഹചര്യത്തിലും തൊട്ടുപിന്നാലെ തന്നെ ജഡ്ജിയെ വിവരം അറിയിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.