ഡൽഹി : ആഗോള മാതൃമരണ കണക്കിൽ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ലോകത്ത് മാതൃമരണം ഏറ്റവും കൂടുതലുള്ള നൈജീരിയയ്ക്ക് തൊട്ടുപിന്നിലാണ് ഇന്ത്യ. ലോകാരോഗ്യ സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഓരോ ദിവസും 52 മാതൃമരണങ്ങൾ ഇന്ത്യയിൽ സംഭവിക്കുന്നതായി കണക്കുകൾ പറയുന്നു. 19,000 മാതൃമരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. അതായത് ആഗോള മരണത്തിൻ്റെ 7.2 ശതമാനം ഇന്ത്യയിൽ ആണ്. ഗര്‍ഭകാലത്തുണ്ടാകുന്ന മരണം, പ്രസവിച്ച് 42 ദിവസത്തിനിടെയുണ്ടാകുന്ന മരണം എന്നിവയാണ് മാതൃമരണ നിരക്കിന്റെ ഗണത്തില്‍പ്പെടുന്നത്. 2023 ൽ ഓരോ രണ്ടു മിനിറ്റിലും ഒരു മാതൃമരണം സംഭവിക്കുന്നതായി ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയ, കോംഗോ, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ യഥാക്രമം 75,000, 19,000, 11,000 മാതൃമരണം രേഖപ്പെടുത്തി. ആഗോള തലത്തില്‍ മാതൃമരണ നിരക്കില്‍ 47 ശതമാനം സംഭാവനയും ഈ നാല് രാജ്യങ്ങളില്‍ നിന്നായിരുന്നു.
പ്രസവാനന്തര രക്തസ്രാവം, അമിത രക്തസ്രാവം, അല്ലെങ്കില്‍ ഗര്‍ഭിണികളായ സ്ത്രീകളില്‍ കാണപ്പെടുന്ന എക്സംസിയ പോലുള്ള പ്രസവ സംബന്ധമായ സങ്കീര്‍ണതകള്‍ തുടങ്ങിയവ മാതൃമരണത്തിന് ഇടവരുത്തുന്നു. ഗര്‍ഭകാലത്ത് പിടിപെടുന്ന ഏതെങ്കിലും രോഗം മൂലം സ്ത്രീകള്‍ മരിച്ചാലും മാതൃമരണ നിരക്കിലാണ് ഇവയും ഉള്‍പ്പെടുത്തുക. ഇന്ത്യയില്‍ ഒരു ലക്ഷം ജനനങ്ങളില്‍ 80 മരണം എന്നതാണ് മാതൃമരണനിരക്ക്. ജനസംഖ്യയുമായി ഇന്ത്യയോട് താരതമ്യം ചെയ്യാന്‍ കഴിയുന്ന ചൈനയില്‍ 2023 ല്‍ 1400 മാതൃമരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2000 ത്തില്‍ 56 ആയിരുന്ന ചൈനയിലെ മാതൃമരണ നിരക്ക് 2025 ആയപ്പോഴേക്കും 16 ആയി കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. 2000 ത്തില്‍ 362 ആയിരുന്ന മാതൃമരണനിരക്ക് ആരോഗ്യപ്രവര്‍ത്തനങ്ങളിലൂടെ 80 ആയി കുറയ്ക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു.