ചെന്നൈ: തമിഴ്നാട്ടിലെ കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ മരണം 50 കടന്നുവെന്നാണ് കണക്കുകള്‍. ആശുപത്രികളില്‍ ചികിത്സയിലുള്ള 15 പേരുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം, വിഷമദ്യ ദുരന്തത്തിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച സിബിസിഐഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ വിഷമദ്യ ദുരന്തത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് പ്രതിപക്ഷത്തിന്‍റെ നീക്കം.
ദുരന്തത്തില്‍ ആശുപത്രിയില്‍ കിടക്കുന്നവരെ മുഖ്യമന്ത്രി എംകെ സ്റ്റാലിനും മറ്റ് മന്ത്രിമാരും സന്ദര്‍ശിച്ചിരുന്നു. മരിച്ചവര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി കസ്തൂരി. എക്സില്‍ എഴുതിയ പോസ്റ്റിലാണ് മദ്യ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചതിനെതിരെ നടി പ്രതികരിച്ചത്.
’10 ലക്ഷം ഏതെങ്കിലും കായിക താരത്തിനോ, യുദ്ധത്തില്‍ മരിച്ച ജവാനോ, ശാസ്ത്രജ്ഞനോ, കര്‍ഷകനോ ആണോ നല്‍കുന്നത് അല്ല, തന്‍റെ കുടുംബത്തെപ്പോലും നോക്കാതെ വ്യാജ മദ്യം കഴിച്ചവര്‍ക്ക്.ജോലിയെടുക്കേണ്ട നിങ്ങള്‍ കുടിക്കൂ, പത്ത് ലക്ഷം നേടൂ എന്നതാണോ ദ്രാവിഡ മോഡല്‍” എന്നാണ് #kallakuruchi എന്ന ഹാഷ് ടാഗോടെ കസ്തൂരി ചോദിക്കുന്നത്.