തിരുവനന്തപുരം : തിരുവനന്തപുരം അമ്പൂരി കാരിക്കുഴിയിൽ പുള്ളിപ്പുലി കുടുങ്ങി. ടാപ്പിംഗ് തൊഴിലാളിയായ ഷൈജു ആണ് രാവിലെ ടാപ്പിങ്ങിനിടയിൽ പുലിയെ കണ്ടത്. ഷൈജുവിനെ കണ്ട് ആക്രമിക്കാൻ ശ്രമിച്ച പുലി ഷൈജുവിന്റെ നിലവിളി കേട്ട് പിന്മാറുകയും നാട്ടുകാരിൽ ഒരാളായ സുരേഷിനെ പുലി ആക്രമിക്കാനും ശ്രമിച്ചു. പാറ ഇടുക്കിനോട് ചേർന്ന് വലയിൽ കുടുങ്ങിയ നിലയിലാണ് പുലി കിടക്കുന്നതെന്ന് വനപാലകർ വ്യക്തമാക്കി. വനംവകുപ്പ് ഉദ്യോഗസ്ഥരും നെയ്യാർ ഡാം പോലീസും സ്ഥലത്തെത്തി കാര്യങ്ങൾ നിരീക്ഷിക്കുകയാണ്.
മയക്കുവെടിവെച്ച് പുലിയെ പിടികൂടാനാണ് ശ്രമം. അല്പസമയം മുൻപ് ഫോറസ്റ്റ് വെറ്റിനറി ഡോക്ടർ അരുണിന്റെ നേതൃത്വത്തിൽ പുലിയെ രണ്ടു തവണ മയക്കുവെടി വെക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പുലി അക്രമാസക്തനാകുകയും വല ഭേദിച്ച് കാട്ടിലേക്ക് മറയുകയും ചെയ്തു. വനപാലകർ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും പുലിയെ കണ്ടെത്താനായത്. തൊട്ടടുത്തുള്ള താഴ്ന്ന പ്രദേശത്താണ് പുലിയെ കണ്ടെത്തിയത്.