പാലക്കാട്: സർക്കാർ ഇടപെട്ടില്ലെങ്കിൽ ഇത്തവണ ഓണമുണ്ണാൻ മലയാളികൾ ഏറെ പണിപ്പെടും. രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ പച്ചക്കറികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില കുതിച്ചുയരുകയാണ്. ഇനിയും വില ഉയരാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു. ഓണസദ്യക്കുള്ള പച്ചക്കറികളിൽ മത്തൻ, കുമ്പളം, വെള്ളരി, പടവലം, പയർ, ചേന എന്നിവക്ക് ആഴ്ചകൾക്ക് മുമ്പേ വില ഉയർന്നു. വെള്ളരി 16ൽ നിന്ന് 24 ആയും കുമ്പളം 10ൽ നിന്ന് 19 ആയും മത്തൻ എട്ടിൽനിന്ന് 13 ആയും വില ഉയർന്നു. വഴുതനങ്ങ കിലോക്ക് 35 മുതൽ 50 രൂപ വരെയാണ്. കാബേജിന് 25 ആയും കാരറ്റിന് 80 ആയും ബീൻസിന് 40 ആയും പച്ചമുളകിന് 120 ആയും വില ഉയർന്നു. നാടൻ പച്ചപ്പയറിന് 80 രൂപയാണ്. അരി, പരിപ്പ്, മുളക്, പഞ്ചസാര, ശർക്കര, ഉഴുന്നുപരിപ്പ് തുടങ്ങിയ എല്ലാ സാധനങ്ങളുടെയും വില കുത്തനെ ഉയരുകയാണ്. നേന്ത്രക്കായയുടെ മൊത്തവില 37 രൂപയാണെങ്കിലും ചില്ലറ വില പലയിടത്തും 50ന് അടുത്തെത്തി. സർക്കാറിന്റെ സപ്ലൈകോ വിപണിയിൽ പല സാധനങ്ങളും കിട്ടാനില്ല. ആവശ്യപ്പെട്ട അരിയുടെ നാലിലൊന്ന് മാത്രമാണ് പല സപ്ലൈകോ ഔട്ട്ലെറ്റുകളിലും എത്തിയിട്ടുള്ളത്.