ചെന്നൈ : മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്നു മക്കൾ നീതി മയ്യത്തിന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ.സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് മന്ത്രി ശേഖർബാബു കമലിനെ കണ്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് തന്നെ കമൽഹാസൻ രാജ്യസഭയിലേക്ക് എത്തുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. നിലവിലെ അംഗബലം അനുസരിച്ച് നാല് അംഗങ്ങളെ വരെ ഡിഎംകെയ്ക്കു രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും. മക്കൾ നീതി മയ്യത്തിൽനിന്നു കമൽഹാസൻ മത്സരിച്ചാൽ മാത്രമേ സീറ്റ് നൽകൂവെന്നാണ് ഡിഎംകെ അറിയിച്ചിരിക്കുന്നത്. ഡിഎംകെയുമായുള്ള ധാരണ കണക്കിലെടുത്ത് 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കമൽഹാസന്റെ പാർട്ടി മക്കൾ നീതി മയ്യം മത്സരത്തിനിറങ്ങിയിരുന്നില്ല. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ രംഗത്തിറങ്ങിയ കമലിനോട് പിന്മാറണമെന്നായിരുന്നു ഡിഎംകെയുടെ ആവശ്യം. പകരം ഡിഎംകെ സഖ്യത്തിനായി പ്രചാരണരംഗത്ത് സജീവമാകാനും ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായാണ് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്.