തൊടുപുഴ : 93 ലക്ഷം രൂപ മധ്യവയസ്കന്റെ സ്ഥാപനത്തിൽ നിന്നും തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ കരിങ്കുന്നം വെള്ളമറ്റത്തിൽ വീട്ടിൽ മനോജ് ജോസഫ് (48) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. അതിരമ്പുഴ സ്വദേശിയായ മധ്യവയസ്കന്റെ ഉടമസ്ഥതയിലുള്ള ഹെയർ ലൈൻ അക്കാഡമി എന്ന സ്ഥാപനത്തിലെ മാനേജരായിരുന്നു അറസ്റ്റിലായ പ്രതി. ഉടമസ്ഥൻ അറിയാതെ കൂട്ടാളിയുമായി ചേർന്ന് സ്ഥാപനത്തിലെ ഹെയർ പ്രോഡക്ടുകൾ ഇയാളുടെ പേരിലുള്ള യൂട്യൂബ് ചാനൽ വഴി വിൽപ്പന നടത്തി പണം സമ്പാദിക്കുകയും മധ്യവയസ്കന്റെ കള്ള ഒപ്പിട്ട് വ്യാജ പ്രമാണം ചമച്ച് പൈസ മേടിക്കുകയും ചെയ്തിരുന്നു. അതുകൂടാതെ കൂടാതെ സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 200 കിലോയോളം മുടിയും ലക്ഷക്കണക്കിന് രൂപയും കൂടാതെ 10,000 യുഎസ് ഡോളറും ഉൾപ്പെടെ 93 ലക്ഷം രൂപ കബളിപ്പിച്ചു തട്ടിയെടുക്കുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പിടികൂടുകയുമായിരുന്നു.