കൊച്ചി: കൊച്ചിയില്‍ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മോഡലുകളെ മോശം ചിന്തയോടെ സൈജു തങ്കച്ചൻ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഓടിച്ച തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്.
കേരളപ്പിറവി ദിനത്തിലുണ്ടായ ദുരൂഹമായ വാഹനാപകട കേസിലാണ് മൂന്ന് മാസം പിന്നിടുമ്പോൾ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. നമ്പർ 18 ഹോട്ടലിനെതിരെയായിരുന്നു തുടക്കം മുതൽ ആരോപണം ഉയര്‍ന്നത്. കൊല്ലം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ സൈജു തങ്കച്ചൻ മറ്റ് പ്രതികളുടെ താൽപ്പര്യപ്രകാരം മോശം ചിന്തോയോടെ മോഡലുകളെ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്. സൈജുവും ഹോട്ടൽ ഉടമ റോയ് വയലാട്ടും മോഡലുകളെ ഉപദ്രവിക്കണമെന്ന ചിന്തയോടെ അബ്ദുൾ റഹ്മാനെ അടക്കം സമീപിച്ചിരുന്നു. ഇതിനായി ഇവർക്ക് അമതിമായ മദ്യം നൽകുകയും ചെയ്തു.
എന്നാൽ മോഡലുകൾ ഹോട്ടലിൽ തങ്ങാൻ തയ്യാറായില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സംഭവ ദിവസത്തെ ഹോട്ടലിലെല തെളിവ് നശിപ്പിച്ചതാണ് റോയ് വയലാട്ടിനെതിരായ കുറ്റം. ഹോട്ടലിലെ ജീവനക്കാരായ വിഷണു, മെൽവിൻ, ലിൻസൻ, ഷിജു ലാൽ, അനിൽ എന്നിവരാണ് മറ്റ് പ്രതികൾ. നമ്പർ 18 ഹോട്ടലിലെ ഡിവിആർ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികൾക്കെതിരായ കുറ്റം. കേസിൽ ഒന്നാം പ്രതിയായ അബ്ദുൾ റഹ്മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് എസി പി ബിജി ജോജ്ജ്, ഇൻസ്പെക്ടർ അനന്തലാൽ അടക്കമുള്ളവരാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.