കൊൽക്കത്ത: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി മുൻ റിസേർച്ച് അനലൈസിസ് വിങ് ചീഫ് അമർജിത്ത് സിങ് ദുലാത്ത്. അയൽരാജ്യമായ പാക്കിസ്ഥാൻ രാഷ്ട്രീയപരമായും സാമ്പത്തികമായും അരക്ഷിതാവസ്ഥ നേരിടുന്ന ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനെ സഹായിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് അമർജിത്ത് സിങ് ദുലാത്ത് പറഞ്ഞു. ഇറാൻ-റഷ്യ-ചൈന്യ ബന്ധം ശക്തമാവുന്ന സാഹചര്യമാണ്. ഇന്ത്യയുമായുള്ള അമേരിക്കയുടെ സൗഹൃദം അകലെയാണെന്നും അയൽക്കാരാണ് എന്നും അടുത്തുള്ളതെന്നും അമർജിത്ത് സിങ് ദുലാത്ത് പറയുന്നു. ഏതു സമയവും പാക്കിസ്ഥാനോട് സംസാരിക്കാനുള്ള നല്ല സമയമാണ്. നമ്മുടെ അയൽക്കാരെ ചേർത്തു പിടിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. പൊതു താൽപ്പര്യത്തോടെയുള്ള തുറന്ന ചർച്ചകൾ അനിവാര്യമാണെന്നും വാർത്താ ഏജൻസിയായ പിടിഐക്ക് നൽകിയ അഭിമുഖത്തിൽ അമർജിത്ത് സിങ് ദുലാത്ത് പറഞ്ഞു. ഈ വർഷം മോദി പാക്കിസ്ഥാനെ സഹായിക്കും. ഇതിനെ കുറച്ച് സൂചനകളൊന്നുമില്ല. പക്ഷേ ഇതെന്റെ ഊഹമാണെന്നും ഒട്ടേറെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അമർജിത്ത് സിങ് പറയുന്നു. അതേസമയം, പാക്കിസ്ഥാനുമായുള്ള ചർച്ചകൾ ആഭ്യന്തര രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരുതൽ ശേഖരം കുറയുക, രാജ്യവ്യാപകമായി വൈദ്യുതി മുടക്കം, രാഷ്ട്രീയ അസ്ഥിരത, പാകിസ്ഥാൻ രൂപയുടെ ഇടിവ് തുടങ്ങി പാക്കിസ്ഥാൻ ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നത്. മന്ത്രിമാരുടേയും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുേടയും ആനുകൂല്യങ്ങളും ശമ്പളവും വെട്ടിക്കുറിച്ചാണ് പാക്കിസ്ഥാനിൽ സാമ്പത്തികാവസ്ഥ സ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നേതൃത്വം നൽകുന്നത്.