ചേർത്തല : യു കെ ജി വിദ്യാര്‍ത്ഥിയായ അഞ്ച് വയസുകാരനെ ഉപദ്രവിച്ച കേസിൽ അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ. ഇടുക്കി ആലങ്കോട് കോരമംഗലം ജെയ്സൺ ഫ്രാൻസീസിനെ (45) ആണ് ചേർത്തല പോലീസ് പിടികുടിയത്. ഇയാൾ കുട്ടിയെ ഉപദ്രവിച്ചുവെന്ന് കാട്ടി ഗവൺമെന്റ് ടൗൺ എൽ പി സ്ക്കൂൾ പി ടി എ ഭാരവാഹികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. നാളുകളായി ഭക്ഷണം കൃത്യമായി കൊണ്ടു വരാതെയും മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ചും അവശനായി സ്കൂളിൽ എത്തിയ കുട്ടിയോട് അധ്യാപകർ കാര്യങ്ങൾ ചോദിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
തുടർന്ന് കുട്ടിയുടെ വീടിന്റെ പരിസരത്ത് കഴിയുന്നവരോട് പി ടി എ ഭാരവാഹികൾ അന്വേഷിക്കുകയും രാത്രികാലങ്ങളിൽ കുട്ടിയുടെ നിലവിളി കേൾക്കാറുണ്ടെന്ന് അയൽവാസികൾ പറയുകയും ചെയ്തു. തുടർന്നാണ് പി ടി എ പ്രസിഡന്റ് ദിനൂപ് വേണു പോലീസിൽ പരാതി നൽകിയത്. കുടുംബത്തിൽ നിന്ന് അകന്നു നിൽക്കുന്ന ജെയ്സൺ മുന്നു വർഷമായി കുട്ടിയുടെ അമ്മയോടെപ്പമാണ് കഴിയുന്നത്. കുലി പണിക്കാരനായ ഇയാൾ മദ്യലഹരിയിലാണ് കുട്ടിയെ മർദ്ദിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മാതാവ് ലോട്ടറി വിറ്റാണ് ഉപജീവനം കഴിയുന്നത്. കുട്ടിയെ സംരക്ഷിക്കേണ്ടയാൾ ഉപദ്രവിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സി ഐ അരുൺ ജിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.