ബെംഗളൂരു : കൈക്കൂലിക്കേസിൽ ദേശീയപാതാ അതോറിറ്റി ബെംഗളൂരു മേഖലാ ഓഫീസറടക്കം അഞ്ചു പേരെ സിബിഐ അറസ്റ്റു ചെയ്തു. ഇവരുടെ ഓഫീസുകളിലും വീടുകളിലുമായി നടന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത നാലു കോടിയോളം രൂപ പിടിച്ചെടുത്തു. എൻ.എച്ച്.എ.ഐ. ബെംഗളൂരു മേഖലാ ഓഫീസർ അഖിൽ അഹമ്മദ്, ദേശീയപാതകളുടെയും മെട്രോപദ്ധതികളുടെയും നിർമാണക്കരാർ നടത്തിപ്പുകാരായ ദിലീപ് ബിൽഡ്കോൺ കമ്പനി ജനറൽ മാനേജർ രത്നാകരൻ സജിലാൽ, എക്സിക്യുട്ടീവ് ഡയറക്ടർ ദേവേന്ദ്ര ജെയിൻ, സ്ഥാപനത്തിലെ ഉദ്യോഗസ്ഥരായ സുനിൽ കുമാർ വർമ, അനൂജ് ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. കമ്പനിയിൽ നിന്ന് അഖിൽ അഹമ്മദ് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.