മൂന്നാര്‍: വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചെന്ന് വ്യക്തമായതോടെ ഇരവികുളം ദേശീയ ഉദ്യാനം നേരത്തേ അടച്ചേക്കും. പുതുതായി പിറന്ന വരയാട്ടിന്‍ കുട്ടികളെ കണ്ടെത്തിയതോടെയാണ് ഇരവികുളം ദേശീയോധ്യാനത്തില്‍ പതിവിലും നേരത്തേ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തുവാനുള്ള നീക്കം. ഉദ്യാനത്തില്‍ മൂന്നു വരയാട്ടില്‍ കുട്ടികളെയാണ് കണ്ടെത്തിയത്. ഇതോടെയാണ് പാര്‍ക്ക് നേരത്തെ അടക്കുവാന്‍ ഉദ്ദേശിക്കുന്നത്. ഉദ്യാനം അടച്ചിടുന്നതിനുള്ള അനുമതിയ്ക്കായി മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസിസ്റ്റന്‍റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ജോബ് നേര്യംപറമ്പില്‍ എന്നിവര്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കത്തു നല്‍കിയിട്ടുണ്ട്.
വരയാടുകളുടെ പ്രജനനകാലം. ഇത് കണക്കിലെടുത്ത് ഈ മാസങ്ങളില്‍ ഉദ്യാനത്തില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താറുണ്ട്. എന്നാൽ ഇക്കുറി പ്രജനനകാലം നേരത്തെ എത്തിയെന്നാണ് വിലയിരുത്തൽ. ഇത്തവണയും വരയാടിന്‍ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം 25 കുട്ടികളുടെ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. പ്രജനനകാലം അവസാനിക്കുന്നതോടെ ഏപ്രില്‍ മാസത്തില്‍ സന്ദര്‍ശകര്‍ക്കായി പാര്‍ക്ക് വീണ്ടും തുറക്കും. പ്രജനനകാലത്ത് വരയാടുകള്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് സന്ദര്‍ശകര്‍ക്ക് വിലക്ക് എര്‍പ്പെടുത്തുന്നത്. ഏപ്രില്‍ – മെയ് മാസങ്ങളിലായി വരയാടുകളുടെ വാര്‍ഷിക കണക്കെടുപ്പ് ആരംഭിക്കും.












