ന്യൂഡൽഹി: കോവിഡ് വൈറസിനെ അപേക്ഷിച്ച് നിപ വൈറസ് ബാധിക്കുന്നവരുടെ മരണസാധ്യത 70 ശതമാനമാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്(ഐ.സി.എം.ആർ) മേധാവി ഡോ. രാജീവ് ബാഹ്ൽ. കോവിഡിനെ അപേക്ഷിച്ച് 40 മുതൽ 70 ശതമാനം വരെയാണ് നിപ വൈറസ് ബാധിതരുടെ മരണ സാധ്യത. കോവിഡ് വൈറസിൽ ഇത് 2-3 ശതമാനം വരെയാണ്.
കേരളത്തിൽ നിപ വൈറസ് കണ്ടെത്തിയതിനെ തുടർന്ന് ആസ്ട്രേലിയയിൽ നിന്ന് 20ലേറെ ഡോസുകൾ മോണോക്ലോണൽ ആന്റിബോഡി എത്തിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 2018ൽ സമാനരീതിയിൽ ആന്റിബോഡി ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയിരുന്നു. നിലവിൽ 10 രോഗികൾക്കുള്ള ആന്റിബോഡി മാത്രമേ അവശേഷിക്കുന്നുള്ളൂ. ഈ ആന്റിബോഡി ചികിത്സയിലൂടെ ഇന്ത്യക്ക് പുറത്ത് നിപ ബാധിച്ച 14 പേരെ സുഖപ്പെടുത്താൻ സാധിച്ചതായും ഡോക്ടർ അവകാശപ്പെട്ടു.




















