പാലക്കാട് : പെരുവെമ്പ് ചോറക്കോട് റോഡരികിൽ മുതലമട സ്വദേശിനിയായ ജാൻബീവിയെ (40) കഴുത്തറത്തും വെട്ടിയും കൊലപ്പെടുത്തിയ കേസിൽ പങ്കാളി അറസ്റ്റിൽ. പല്ലശ്ശന അണ്ണക്കോട് ബഷീർ (അയ്യപ്പൻ-46) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഗോവിന്ദാപുരംവഴി തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ചൊവ്വാഴ്ച തമിഴ്നാട് അതിർത്തിയിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ജില്ലാപോലീസ് മേധാവി ആർ. വിശ്വനാഥ് പറഞ്ഞു. തമിഴ്നാട് മധുര ദിണ്ടിക്കൽ സ്വദേശിയായ ഇയാൾ 10 വർഷത്തോളമായി പല്ലശ്ശനയിലാണ് താമസമെന്നും പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് ജാൻബീവിയെ ചോറക്കോട് റോഡരികിൽ കഴുത്തറത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഇതുവഴി നടക്കാൻപോയ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തലേന്ന് രാത്രി അയ്യപ്പനും ജാൻബീവിയും തമ്മിൽ വഴക്ക് നടന്നിരുന്നു. ഇതിനിടെയാണ് ഇയാൾ ജാൻബീവിയെ മരംവെട്ടാനുപയോഗിക്കുന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തിയത്. ജാൻബീവിയുടെ പെരുമാറ്റത്തിലുള്ള സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ബഷീർ പോലീസിന് മൊഴിനൽകിയിട്ടുണ്ട്. സംഭവദിവസം രാത്രി ജാൻബീവി ബൈക്കിലെത്തിയ ഒരാളുമായി സംസാരിച്ചുനിൽക്കുന്നത് അയ്യപ്പൻ കണ്ടിരുന്നു. തുടർന്നായിരുന്നു വഴക്കും കൊലപാതകവും നടന്നത്. സംഭവത്തിനുമുമ്പ് ഇരുവരും മദ്യപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
വീട്ടുവളപ്പുകളിൽനിന്ന് പാഴ്മരങ്ങൾ മുറിച്ച് വിൽപ്പന നടത്തി വന്നിരുന്ന ഇരുവരും വർഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഭാര്യമരിച്ച ബഷീറിന് രണ്ട് മക്കളുണ്ട്. ജാൻബീവിക്ക് ആദ്യഭർത്താവിൽ ഒരു കുട്ടിയുമുണ്ട്. മറ്റ് പുരുഷൻമാരുമായുള്ള ഇടപെടലുകളുടെ പേരിൽ ബഷീർ ജാൻബീവിയെ സംശയിച്ചിരുന്നെന്നും ഇരുവരും തമ്മിൽ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും ഇവരുടെ ബന്ധു പോലീസിന് മൊഴിനൽകിയിട്ടുണ്ട്.
കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടന്ന ഇയാളെ പിടികൂടുന്നതിന് നാല് ഇൻസ്പെക്ടർമാരുടെ കീഴിൽ പ്രത്യേകസംഘങ്ങൾ രൂപവൽകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനൊടുവിലാണ് ബഷീർ പിടിയിലായത്. ആലത്തൂർ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ എ. ആദംഖാൻ (പുതുനഗരം), ജെ. മാത്യു (മീനാക്ഷിപുരം), എം. ശശിധരൻ (കൊഴിഞ്ഞാമ്പാറ), ഷിജു ടി.എബ്രാഹം (ടൗൺ സൗത്ത്) എന്നീ ഇൻസ്പെക്ടർമാരുടെ കീഴിലുള്ള സംഘമാണ് കേസന്വേഷിച്ചത്. എസ്.പി.യുടെ സ്ക്വാഡ് അംഗങ്ങളും അന്വേഷണത്തിൽ പങ്കെടുത്തു.