ന്യൂഡൽഹി : ഇന്ത്യയുടെ കോവിഡ് പ്രതിരോധ പരിപാടിയിലേക്ക് രണ്ടു വാക്സീനുകൾ കൂടി. കോർബെവാക്‌സ്, കോവോവാക്‌സ് എന്നീ രണ്ട് വാക്‌സീനുകളും ആന്റി വൈറൽ മരുന്നായ മോൾനുപിരാവിറിനുമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. അടിയന്തര ഘട്ടത്തിലുള്ള ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ സ്വദേശീയ ‘ആർബിഡി പ്രോട്ടീൻ സബ്-യൂണിറ്റ് വാക്സീൻ ആണ് കോർബേവാക്സ്. ഹൈദരാബാദ് ആസ്ഥാനമായുള്ള ബയോളജിക്കൽ-ഇ എന്ന സ്ഥാപനമാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ഇതൊരു ഹാട്രിക് ആണ്. ഇപ്പോൾ ഇന്ത്യയിൽ വികസിപ്പിച്ച മൂന്നാമത്തെ വാക്സീനാണിതെന്ന് മൻസുഖ് മാണ്ഡവ്യ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ കോവിഡ് ബാധിച്ച മുതിർന്നവരിൽ നിയന്ത്രിതമായി ഉപയോഗിക്കാൻ ആന്റി-വൈറൽ മരുന്നായ മോൽനുപിറാവിർ ഇന്ത്യയിൽ നിർമിക്കും. 13 കമ്പനികൾ ചേർന്നാണ് മരുന്ന് നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.