കൊച്ചി : തെരുവുനായകളെ നിയന്ത്രിക്കാൻ കർശന നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നിയമ വിദ്യാർത്ഥിനി കീർത്തന സരിൻ നൽകിയ ഹർജിയാണ് ജസ്റ്റീസ് സി.എസ്. ഡയസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിൻറെ പരിഗണനയിലുള്ളത്. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാനാകുമോ എന്നതിൽ സർക്കാർ നിലപാട് അറിയിക്കും. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽനിന്ന് നഷ്ടപരിഹാരം നൽകാനാകുമോ എന്നതിലും തദ്ദേശ സ്വയംഭരണ വകുപ്പ് വിശദീകരണം നൽകും. മേയ് 31ന് ഹർജിക്കാരിക്ക് തെരുവുനായയുടെ കടിയേറ്റു. തുടർന്ന് തെരുവുനായകളെ നിയന്ത്രിക്കാൻ നടപടിയാവശ്യപ്പെട്ട് നെടുമങ്ങാട് മുനിസിപ്പാലിറ്റിയെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് തെരുവുനായകളുടെ വന്ധ്യംകരണം ഉൾപ്പടെയുള്ള നടപടികൾക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹർജിക്കാരി ഹൈക്കോടതിയെ സമീപിച്ചത്.