കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പോലീസ്. പ്രതികള്‍ കുറ്റം ചെയ്തു എന്നതിന് വ്യക്തമായ തെളിവുണ്ടെന്ന് ഹൈക്കോടതിയില്‍ നൽകിയ റിപ്പോർട്ടിൽ പോലീസ് പറയുന്നു. സിനിമയില്‍ നിന്ന് ലഭിച്ച ലാഭത്തെക്കുറിച്ചും അത് എങ്ങനെ ചെലവഴിച്ചു എന്നതിനെ കുറിച്ചും അറിയാൻ പ്രതികളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. നേരത്തേ ചോദ്യംചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് ശേഷം മാത്രമാണ് പ്രതികള്‍ പരാതിക്കാരനില്‍ നിന്ന് വാങ്ങിയ ഏഴ് കോടി രൂപയില്‍ 5.99 കോടി രൂപ തിരികെ നല്‍കാന്‍ തയ്യാറായതെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെന്നുമാണ് മരട് പോലീസ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
ലാഭവിഹിതം വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പടെയുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പോലീസിന്‍റെ എതിർ സത്യവാങ്മൂലം. സൗബിന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നേരത്തെ നീട്ടിനൽകിയിരുന്നു. പോലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പോലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.