ലഖ്നോ: വി.ഡി സവർക്കറുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങളിൽ അന്വേഷണത്തിന് ഉത്തരവിട്ട ലഖ്നോ കോടതി. കോൺഗ്രസ് നേതാവിനെതിരെ സമർപ്പിക്കപ്പെട്ട ഹരജി പരിഗണിച്ചാണ് ഉത്തരവ്. ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിൽവെച്ച് രാഹുൽ സവർക്കർക്കെതിരെ നടത്തിയ പരാമർശങ്ങളിലാണ് നടപടി.
അഡീഷണൽ ജുഡീഷ്യൽ മജിസ്ട്രേറ്റ് അംബരീഷ് കുമാർ ശ്രീവാസ്തവയുടേതാണ് ഉത്തരവ്. അഡ്വക്കറ്റ് നൃപേന്ദ്ര പാണ്ഡയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഹസറത്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണ് കോടതി നിർദേശം.എസ്.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി ഉത്തരവ്. കേസ് ജൂൺ രണ്ടിന് കോടതി വീണ്ടും പരിഗണിക്കും.
നവംബർ 17ന് ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ ഗാന്ധി മഹാരാഷ്ട്രയിൽ നടത്തിയ പരാമർശം വിദ്വേഷമുണ്ടാക്കുന്നതാണെന്നാണ് ഹരജിക്കാരന്റെ വാദം. സവർക്കർ ബ്രിട്ടീഷുകാരുടെ ജോലിക്കാരനാണെന്നും അവരിൽ നിന്നും പെൻഷൻ വാങ്ങിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. മഹാത്മഗാന്ധി പോലും സവർക്കറിനെ അംഗീകരിച്ചിട്ടുണ്ടെന്നും ഹരജിക്കാരൻ വാദിച്ചിരുന്നു.