ഹൈദരാബാദ്: വിശാഖപട്ടണത്ത് 17 കാരിയായ വിദ്യാർഥി കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മരിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് താൻ കോളേജിൽ വച്ച് ലൈംഗികമായി ഉപദ്രവിക്കപ്പെട്ടുവെന്നും ഉപദ്രവിച്ചവർ തൻ്റെ ഫോട്ടോയെടുക്കുകയും അവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതിനാൽ പരാതിപ്പെടാൻ കഴിയില്ലെന്നും വിദ്യാർഥി കുടുംബത്തോട് പറഞ്ഞു. സഹോദരിക്കയച്ച സന്ദേശത്തിലാണ് പറഞ്ഞു. സോറി ദീദി, എനിക്ക് പോകണം എന്നെഴുതി അവസാനിപ്പിച്ചാണ് പെൺകുട്ടി കെട്ടിടത്തിന് മുകളിൽ നിന്ന് ചാടിയത്. വിശാഖപട്ടണത്തെ ഒരു പോളിടെക്‌നിക് കോളേജിലെ വിദ്യാർത്ഥിനിയാണ് മരിച്ചത്. അനകപള്ളി സ്വദേശിയാണ് പെൺകുട്ടി.
വെള്ളിയാഴ്ച പുലർച്ചെ 12.50 ഓടെയാണ് പെൺകുട്ടി വീട്ടുകാർക്ക് സന്ദേശമയച്ചത്. താനെന്തിനാണിത് ചെയ്യുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകില്ലെന്നും ജനിപ്പിച്ചതിലും വളർത്തിയതിലും മാതാപിതാക്കളോട് നന്ദിയുണ്ടെന്നും പെൺകുട്ടി സന്ദേശത്തിൽ പറഞ്ഞു. സഹോദരിയോട് ഇഷ്ടമുള്ളത് പഠിക്കാനും ആരുടെയും സ്വാധീനത്തിൽ വീഴരുതെന്നും പറഞ്ഞു. കോളേജിൽ ലൈംഗികമായി ഉപദ്രവിക്കപ്പെടതിനാലാണ് കടുംകൈ ചെയ്യുന്നതെന്ന് അച്ഛനെ അഭിസംബോധന ചെയ്ത് കുട്ടി എഴുതി. പൊലീസിൽ പരാതി നൽകുകയോ അധികാരികളെ സമീപിക്കുകയോ ചെയ്താൽ, അവർ എൻ്റെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കും. ഞാൻ മരിച്ചാൽ കുറച്ച് വർഷത്തേക്ക് നിങ്ങൾക്ക് വിഷമം തോന്നും, പിന്നീട് നിങ്ങൾ മറക്കും. പക്ഷേ, ഞാൻ സമീപത്തുണ്ടെങ്കിൽ, നിങ്ങൾ എന്നെ എല്ലാ സമയത്തും വിഷമിക്കുമെന്നും കുട്ടി തെലുങ്കിൽ എഴുതിയ കത്തിൽ പറഞ്ഞു.
പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. എൻ്റെ മകൾ എന്തിനാണ് മരിച്ചത് എന്നറിയണം. വളരെ സ്നേഹത്തോടെയും കരുതലോടെയുമാണ് ഞാൻ അവളെ വളർത്തിയത്. പത്താം ക്ലാസ്സിലെ പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി. അവൾക്ക് ഇവിടെ നല്ല വിദ്യാഭ്യാസം കിട്ടുമെന്ന് വിശ്വസിച്ചാണ് ഈ കോളേജിൽ ചേർത്തതെന്നും പിതാവ് പറഞ്ഞു.