തിരുവനന്തപുരം : സ്കൂളുകളിൽ വിതരണത്തിന് എത്തിച്ച പ്ലസ് ടു മാർക്ക് ലിസ്റ്റിൽ ഗുരുതര പിഴവ്. 30,000 വിദ്യാർഥികളുടെ മാർക്കാണ് തെറ്റി രേഖപ്പെടുത്തിയത്. ഒന്നാം വർഷത്തേയും രണ്ടാം വർഷത്തേയും മാർക്കുകൾ ചേർത്തുള്ള ആകെ മാർക്കാണ് തെറ്റായി രേഖപ്പെടുത്തിയിരിക്കുന്നത്. തെറ്റ് കണ്ടെത്തിയ മാർക്കിലിസ്റ്റുകൾ സ്കൂളുകൾ വിതരണം ചെയ്യേണ്ടതില്ലെന്ന് പ്രിൻസിപ്പൽമാർക്ക് ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് നിർദേശം നൽകി. മേയ് 22ന് പ്രസിദ്ധികരിച്ച മാർക്ക് ലിസ്റ്റിലാണ് ഗുരുതര പിഴവുകളുള്ളത്. പിഴവ് സോഫ്റ്റ്‌വെയറിന്റെ വീഴ്ചയിൽ സംഭവിച്ചതാണെന്നും ഇന്നും നാളെയുമായി പുതിയ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്നും ഹയർ സെക്കന്ററി ഡയറക്ടറേറ്റ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി. സോഫ്റ്റ്‌വെയറിന്റെ പിഴവാണ് എന്ന് പറയുമ്പോഴും സൂക്ഷ്മ പരിശോധന ഈ വിഷയത്തിൽ നടന്നിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. രണ്ട് വർഷമായി രേഖപ്പെടുത്തിയ നിരന്തര മൂല്യ നിർണയത്തിൽ ഒരേ മാർക്ക് തന്നെ വന്നു എന്നതാണ് ഗുരുതര പിഴവായി മാർക്ക് ലിസ്റ്റിൽ സംഭവിച്ചിരിക്കുന്നത്. പരിശോധന നടത്താനും മാർക്ക് ലിസ്റ്റ് തിരുത്തി നൽകാനുമാണ് നിലവിൽ നിർദേശം നൽകിയിരിക്കുന്നത്.