പന്തളം: കെ.എസ്.ആർ.ടി.സി ബസ് ബൈക്കിൽ ഇടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ താമസിക്കുന്ന തമിഴ്നാട് മരുതുംപാറ പാറയിൽവീട്ടിൽ വിജയന്‍റെ മകൻ വി.എം. ആദർശ് (21) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സഹപാഠി അബീഷിന് (20) ചെറിയ പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എം.സി റോഡിൽ മെഡിക്കൽ മെഷീൻ ജങ്ഷന് സമീപമായിരുന്നു അപകടം.
പറന്തൻ മാർ ക്രിസോസ്റ്റും കോളജിലെ ബി.സി.എ വിദ്യാർഥിയാണ് ആദർശ്. ചൊവ്വാഴ്ച രാവിലെ ആദർശും അബീഷും ബൈക്കിൽ കോളജിലേക്ക് പോകുമ്പോൾ കൊട്ടാരക്കരയിൽ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഇരുവരും സഞ്ചരിച്ച ബൈക്കിൽ ഇരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ആദർശിനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ടാപ്പിങ് തൊഴിലാളിയായ വിജയനും കുടുംബവും വർഷങ്ങളായി മെഴുവേലി ഉള്ളന്നൂർ പുളിമൂട്ടിൽ സജി നിവാസിൽ വാടകയ്ക്ക് താമസിച്ചു വരികയാണ്. മാതാവ്: മനോഹര ഭായി. സഹോദരൻ: ആഷിഖ്.