ദില്ലി : തിരഞ്ഞടുപ്പിനു ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലെ വിവരങ്ങൾ നശിപ്പിക്കരുതെന്ന് സുപ്രീംകോടതി. ഹരിയാനയിലെ അസ്സോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസും കോൺഗ്രസ്സ് നേതാക്കളും സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. വോട്ടെടുപ്പ് പൂർത്തിയായ ശേഷവും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ നടപടിക്രമം എന്താണെന്ന് ആരാഞ്ഞ സുപ്രീം കോടതി താത്ക്കാലികമായി ഇ വി എമ്മിൽ നിന്ന് ഒരു വിവരവും ഇല്ലാതാക്കുകയോ പുതുതായി കൂട്ടിച്ചേർക്കുകയോ ചെയ്യരുതെന്ന് നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഈ ഉത്തരവിട്ടത്. ശരിയായ വിവരങ്ങൾ പരിശോധിക്കുന്നതിനുള്ള നയം രൂപവത്കരിക്കാൻ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് കോൺഗ്രസ്സ് നേതാക്കൾ നൽകിയ ഹരജിയിൽ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പിനു ശേഷം ഇ വി എം മെമ്മറിയും മൈക്രോ കൺട്രോളറും കത്തിക്കുന്ന പ്രക്രിയയെക്കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിക്ക് നൽകണമെന്നും ബെഞ്ച് നിർദേശിച്ചു. തോറ്റ സ്ഥാനാർഥിക്ക് വോട്ടിങിൽ തിരിമറി നടന്നിട്ടുണ്ടോയെന്നതിൽ വ്യക്തത വേണമെന്നുണ്ടെങ്കിൽ ഇ വി എം സാങ്കേതിക വിദഗ്‌ധന് അത് നൽകാവുന്നതാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.