കൊച്ചി: നഗരത്തിൽ ലോറിയിൽ കരിങ്കല്ലുകള്‍ക്കിടയില്‍ ഒളിപ്പിച്ചുകൊണ്ടുവന്ന മയക്കുമരുന്ന് പൊലീസ് പിടിച്ചെടുത്തു. 286 ഗ്രാം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി ഷെഫീക്ക്, പുന്നപ്ര സ്വദേശി ആഷിഖ് എന്നിവരാണ് പിടിയിലായത്. പൊലീസ് പരിശോധന ഒഴിവാക്കാൻ അന്യ സംസ്ഥാനത്ത് നിന്ന് വരുന്ന പലചരക്ക്, കരിങ്കൽ ലോറികളിൽ ഡ്രൈവർമാരുടെ ഒത്താശയോടെ സഹായികൾ എന്ന വ്യാജേന കയറിയാണ് ഇവര്‍ മയക്കു മരുന്ന് കേരള അതിർത്തി കടത്തി കൊണ്ടുവന്നിരുന്നത്.
കരിങ്കൽ കയറ്റിവന്ന ലോറിയിൽ മയക്കു മരുന്നുമായി എത്തിയ ഇവരെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പൊലീസിന്‍റെ യോദ്ധാവ് സ്ക്വാഡാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനയില്‍ 25 ലക്ഷത്തോളം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ബെംഗളുരുവില്‍ നിന്നാണ് പ്രതികള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. ഒന്നാം പ്രതിക്ക് വിശാഖപട്ടണം, കുമളി എന്നിവിടങ്ങളിൽ കഞ്ചാവ് കേസും ആലപ്പുഴയിൽ അടിപിടി കേസുമുണ്ട്.












