റിയാദ് : കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും കീഴിൽ ആകെ 18000 തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമെ സൗദിയിൽനിന്നുള്ള പ്രവാസി മലയാളികളും ഹജ്ജിൽ പങ്കെടുക്കും. എന്നാൽ അവരെ സൗദിയുടെ ആഭ്യന്തര തീർഥാടകരുടെ കൂട്ടത്തിലാണ് കൂട്ടുക. നാട്ടിൽ നിന്നെത്തിയ തീർഥാടകരിൽ മൂന്ന് പേർ കഴിഞ്ഞ ദിവസങ്ങളിൽ അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇന്ത്യൻ തീർഥാടക സംഘത്തിെൻറ ഭാഗമായി മലയാളികളും ചൊവ്വാഴ്ച രാത്രിയോടെ ഹജ്ജിനായി മിനായിലേക്ക് പുറപ്പെടും. ഇന്ത്യൻ ഹജ്ജ് മിഷൻ ഈ നിർദേശമാണ് നൽകിയിരിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ തീർഥാടകരെ നയിക്കുന്നത് പോലീസ്, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള 107 ജീവനക്കാരായ വളൻറിയർമാരാണ്. വളൻറിയർ ക്യാപ്റ്റൻ കാസർകോട് സ്വദേശി കെ.എ. മുഹമ്മദ് സലീമാണ്. ഇത്തവണ ആൺതുണയില്ലാതെ 2,600 വനിതാതീർഥാടകരും ഹജ്ജിനുണ്ട്. ഇവരോടൊപ്പം 20 വനിതാ വളന്റിയർമാരുണ്ട്.