ദില്ലി: ആലപ്പുഴയിലെ തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ. കെഎംഎംഎലിന് ഇതിനായി അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രം നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു. ഖനനം അല്ല പ്രളയം ഒഴിവാക്കാനുള്ള മണ്ണ് നീക്കമാണ് നടക്കുന്നതെന്ന് സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സ്പിൽ വേയിൽ തടസമില്ലാതെ വെള്ളം ഒഴുകാനുള്ള മണ്ണ് നീക്കം മാത്രമെന്നും കേരളം സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. മണ്ണ് നീക്കത്തിന്‍റെ മറവിൽ ഖനനം നടക്കുന്നുവെന്നാണ് ഹർജിക്കാരുടെ വാദം. ഇത് തടയണമെന്ന് കാട്ടിയാണ് സുപ്രീംകോടതിയിൽ ഹർജി എത്തിയത്. ഹർജിയിൽ സംസ്ഥാന കേന്ദ്രസർക്കാരുകൾക്ക് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. തോട്ടപ്പള്ളി സ്വദേശി സുരേഷ് കുമാർ, സീതീലാൽ എന്നിവരാണ് ഹർജി നൽകിയത്. അഭിഭാഷകൻ ജെയിംസ് പി തോമസാണ് ഹർജി സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്.