കോഴിക്കോട്: കോഴിക്കോട് സൂര്യാഘാതമേറ്റ് ഇതു വരെ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ സൂര്യാഘാതമേറ്റ് ചത്തതായാണ് രേഖകൾ. സൂര്യഘാതമേറ്റ് കാലികൾ ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും പോസ്റ്റ്‌മോർട്ടം നടത്തുകയും വേണമെന്ന് അധികൃതർ അറിയിച്ചു. ചത്ത പശുക്കളിൽ കറവയുള്ള പശുക്കളും ഉണ്ട്. പോസ്റ്റ്‌മാർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിനായി സമർപ്പിക്കേണ്ടതെന്നും ജില്ലാ മൃഗ സംരക്ഷണവകുപ്പ് അറിയിച്ചു. കൊടുംചൂടിൽ സംസ്ഥാനത്ത് 400 ലേറെ കന്നുകാലികൾ ചത്തിട്ടുണ്ട്. പശുക്കളെ നഷ്ടപ്പെട്ട കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പു മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. പകൽ 11 മുതൽ 3 വരെ തുറസായ സ്ഥലങ്ങളിൽ കാലികളെ മേയാന്‍ വിടരുതെന്നും പാടത്ത് കെട്ടിയിടരുതെന്നും കർഷകർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.