അടൂർ: അക്രമത്തിനിരയായ മഹിളമോർച്ച നേതാവ് അശ്വതിയുടെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും സംരക്ഷണമൊരുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ശബരിമല വിഷയത്തിന്‍റെ മറവിൽ അടൂർ ടൗണിലെ മൊബൈൽ കടയിലേക്ക് ബോംബെറിഞ്ഞ കേസിലും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്‍റെ വീടാക്രമിച്ച കേസിലുമടക്കം പ്രതികളായ ആർ.എസ്.എസുകാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്കിലെത്തി ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി പ്രവർത്തകയായ മറ്റൊരു യുവതിയെ അക്രമിസംഘം വീട്ടിൽകയറി മർദിച്ചിരുന്നു.
ഈ സംഭവത്തിൽ അശ്വതിയും ഭർത്താവ് രഞ്ജിത്തും മർദനമേറ്റ യുവതിക്കൊപ്പം നിന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. അക്രമികളെ ഉടൻ പിടികൂടണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് നേതാക്കൾ ആവശ്യപ്പെട്ടു.സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.ഡി. സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മോഹനൻ, വി. കുട്ടപ്പൻ, ബി. സന്തോഷ് കുമാർ, ഡി. ജയകുമാർ, ജെ. ശൈലേന്ദ്രനാഥ് എന്നിവരും ഉണ്ടായിരുന്നു. അതേസമയം അക്രമികൾ മുൻകാല ആർ.എസ്.എസ് പ്രവർത്തകരാണെന്നും ഇപ്പോൾ ബന്ധമില്ല എന്നും സംഘപരിവാർ വക്താക്കൾ പറഞ്ഞു.