ഇരിക്കൂർ: ഇരിക്കൂർ നിലാമുറ്റം മഖാമിലെ ഭണ്ഡാരം മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മണ്ണൂരിലെ പുതിയപുരയിൽ സജീവനെ (41)യാണ് ഇരിക്കൂർ പോലീസ് പിടികൂടിയത്. രണ്ടാഴ്ച മുമ്പാണ് മഖാമിലെ ഭണ്ഡാരം മോഷണം പോയത്. മോഷണ ദൃശ്യം സി.സി.ടി.വിയിൽ കുടുങ്ങിയിരുന്നു. തുടർന്ന് മഹല്ല് ഭാരവാഹികൾ പോലീസിൽ പരാതിപ്പെട്ടു. ഇരിക്കൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ കതിരൂർ പോലീസ് സ്റ്റേഷനിലെ മറ്റൊരു കേസിൽ ജയിലിലായ സജീവന് മോഷ്ടാവിന്റെ ഫോട്ടോയോട് സാമ്യം കണ്ടെത്തുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.നിലാമുറ്റത്തിന് അടുത്തുള്ള പറമ്പിൽ നിന്ന് ഭണ്ഡാരം കണ്ടെടുത്തു. പതിനഞ്ചായിരം രൂപയോളം ഭണ്ഡാരത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രതി പോലീസിന് മൊഴിനൽകി. ഇരിക്കൂർ സി.ഐ സിബീഷ്, എസ്.ഐ ഷീജു, സീനിയർ സി.പി.ഒ സുജിത്ത്, എ.എസ്.ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.