തിരുവനന്തപുരം: കൈവിലങ്ങുമായി രക്ഷപ്പെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ നയാഗ്ര ജില്ലയിലെ രാംപൂർ സ്വദേശിയായ കൃഷ്ണചന്ദ്ര സ്വയിൻ (23) ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി തിരുവനന്തപുരം സിറ്റിയിലും റൂറലിലും വ്യാപക പരിശോധനയാണ് പോലീസ് നടത്തിയത്. ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ രാത്രി മുതൽ പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു.
മുരുക്കുംപുഴയിലെ താബൂക്ക് കമ്പനിയിൽ ഇയാൾ എത്തിയതായി വിവരം ലഭിച്ച പോലീസ് ഇവിടം വളഞ്ഞാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം സ്റ്റേഷനിലെത്തിച്ച ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്തു നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. കഞ്ചാവ് വിൽപ്പനക്കാരനായ ഇയാളിൽ നിന്ന് ഒരു കിലോയോളം കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെ ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പൊലീസിനെ തള്ളി മാറ്റി സ്റ്റേഷന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.