മതിലകം: മധ്യവയസ്കയായ ലോട്ടറി വില്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. കയ്പമംഗലം സ്വദേശി മാളിയേക്കൽ ശകുന്തളയാണ് തട്ടിപ്പിനിരയായത്. ബൈക്കിലെത്തിയയാൾ ലോട്ടറി തട്ടി പറിച്ച് കടന്നു കളയുകയായിരുന്നുവെന്ന് ശകുന്തള മതിലകം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പെരുനാൾ ദിനത്തിൽ രാവിലെ പത്ത് മണിയോടുകൂടി മതിലകം പള്ളി വളവ് വടക്ക് ഭാഗത്താണ് സംഭവം. മകനെ കാണുന്നതിനായി മതിലകം മതിൽ മൂലയിലേക്ക് പോകുംവഴി ടിക്കറ്റ് വിറ്റു വരുകയായിരുന്നു. ഈ സമയം ബൈക്കിലെത്തിയയാൾ കൈവശം എത്ര ടിക്കറ്റ് ഉണ്ടെന്ന് ചോദിച്ചു.
50 രൂപയുടെ 18 ടിക്കറ്റ് ഉണ്ടെന്ന് അറിയിച്ചപ്പോൾ മൊത്തമായി ഞാൻ എടുത്തോളാമെന്നും, എനിക്ക് തൊട്ടടുത്ത് ചായക്കട ഉണ്ടെന്നും വണ്ടിയിൽ കയറിയാൽ അവിടെ നിന്നും പൈസ എടുത്തു തരാമെന്നും പറഞ്ഞു. വണ്ടിയിൽ കയറാതെയപ്പോൾ കയ്യിലിരുന്ന മൊത്തം ടിക്കറ്റും തട്ടിപ്പറച്ചു കടന്നു കളയുകയായിരുന്നുവെന്ന് ശകുന്തള പറയുന്നു. ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നതിനാൽ കഴിഞ്ഞ ആറു വർഷമായി കയ്പപമംഗലത്തും പരിസരങ്ങളിലും ലോട്ടറി വിറ്റാണ് ശകുന്തള ഉപജീവന മാർഗ്ഗം കണ്ടെത്തുന്നത്.