കൊച്ചി : കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പ്രചാരണ വിഭാഗത്തിന്റെ തലവനായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയമിച്ചതിന് പിന്നിൽ വ്യക്തമായ ചില രാഷ്ട്രീയ കണക്കുകൂട്ടലുകളും സംഘടനാപരമായ ചില ഉദ്ദേശ്യ ലക്ഷ്യങ്ങളും ഉണ്ടായിരുന്നുവെന്ന് വേണം കരുതാന്‍. ഈ ചുമതല ഏറ്റെടുക്കാൻ ഏറ്റവും യോജിച്ച നേതാവ് ചെന്നിത്തല തന്നെയാണെന്നാണ് കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകരും സാമുദായിക നേതാക്കളും ഒരേ സ്വരത്തിൽ ചൂണ്ടിക്കാട്ടിയതും. സാധാരണ നിലയില്‍ കോൺഗ്രസിന്റെ പ്രതിപക്ഷ നേതാക്കൾ പിന്തുടരാത്ത ആക്രമണോത്സുകമായ ശൈലി 2016–2021 കാലഘട്ടത്തിൽ ചെന്നിത്തല സ്വീകരിച്ചതും അതിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കഴിഞ്ഞതുമാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്.
പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് അദ്ദേഹം ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങളും ഭരണവിരുദ്ധ വിഷയങ്ങളും പിണറായി സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. വി.എസ്.അച്യുതാനന്ദന് ശേഷം കേരളം കണ്ട ഏറ്റവും കരുത്തുറ്റ പ്രതിപക്ഷ നേതാവെന്ന പ്രതിഛായയാണ് രമേശ് ചെന്നിത്തലയ്ക്ക് രാഷ്ട്രീയ രംഗത്ത് ലഭിച്ചിട്ടുള്ളത്. സംഘടനാ രംഗത്തും ചെന്നിത്തലയുടെ ഇടപെടലുകൾ നിർണായകമായിരുന്നു. കെ. കരുണാകരൻ പാർട്ടി വിടുന്ന ഘട്ടത്തിൽ കേരള കോൺഗ്രസ് സംഘടന ആന്തരികമായി പിളർന്നുനിന്ന സാഹചര്യത്തിലാണ് അദ്ദേഹം കെപിസിസി അധ്യക്ഷനായി ചുമതലയേറ്റത്. അന്നുണ്ടാകുമെന്ന് കരുതിയിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും വലിയ ഒഴുക്ക് അദ്ദേഹം തടഞ്ഞു നിർത്തി. പിന്നീട് കരുണാകരനെയും കെ. മുരളീധരനെയും പാർട്ടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൽ നിർണായക പങ്ക് വഹിച്ചു.
2005 ലെ പിളർപ്പിന് ശേഷം തകർന്നുപോകുമെന്ന് കരുതിയ പാർട്ടിയെ തിരിച്ചുപിടിച്ചത് ചെന്നിത്തലയുടെ നേതൃത്വത്തിലൂടെയായിരുന്നു എന്നതിൽ പൊതുവെ ഏകാഭിപ്രായമുണ്ട്.
അദ്ദേഹത്തിന്റെ നേതൃത്വകാലത്താണ് കോൺഗ്രസിന്റെ മുഖപത്രമായ വീക്ഷണം പുനഃപ്രസിദ്ധീകരിക്കപ്പെട്ടതും ജയ്ഹിന്ദ് ചാനൽ ആരംഭിച്ചതും. ഗ്രൂപ്പ് പോരുകളാൽ ഉലഞ്ഞിരുന്ന പാർട്ടിയിൽ ശക്തമായ സംഘടനാ സംവിധാനം കെട്ടിപ്പടുക്കാനും വിവിധ പോഷക സംഘടനകൾ ആരംഭിക്കാനും ചെന്നിത്തലക്ക് കഴിഞ്ഞു. ഈ പ്രവർത്തനങ്ങൾക്കായി ദേശീയ നേതൃത്വം അദ്ദേഹത്തെ ആത്മാർത്ഥമായി അഭിനന്ദിച്ചതും രാഷ്ട്രീയ ചരിത്രത്തിലെ ഭാഗമാണ്. കേരളത്തിലെ പതിനാലു ജില്ലകളിലുമുള്ള കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ചെന്നിത്തല. കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃനിരകളിലൂടെ ഉയർന്നുവന്ന അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച പലരും ഇന്നും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും പാർട്ടിയെ നയിക്കുന്നു. അതിനാൽ തന്നെ സംഘടനയെ ‘സ്വിച്ച് ഓൺ’ ചെയ്താൽ പ്രവർത്തിക്കുന്ന യന്ത്രം പോലെ ചലിപ്പിക്കാൻ കഴിയുന്ന നേതാവെന്ന വിലയിരുത്തലാണ് ഹൈക്കമാൻഡിനുള്ളത്.
ഇതെല്ലാം പരിഗണിച്ചാണ് 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല രമേശ് ചെന്നിത്തലയെ ഏൽപ്പിച്ചത്. അദ്ദേഹത്തിന്റെ സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും പരിപൂർണമായി ഉപയോഗിച്ചാൽ വരുന്ന തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം സാധ്യമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് ദേശീയ നേതൃത്വം.
അതുകൊണ്ടുതന്നെ പ്രചാരണം ചെന്നിത്തല നയിക്കുന്നതിന്റെ പിന്നിലെ കാരണം വ്യക്തമാണ് — സംഘടനയെ ഒന്നിച്ചു നിർത്താനും ജനങ്ങളിലേക്കെത്തിക്കാനും കഴിയുന്ന നേതൃസാമർത്ഥ്യം.







