തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ അംഗീകരിച്ച തിരുവനന്തപുരം-കാസർകോട് അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ അന്തിമ അലൈന്‍മെന്റില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കെ–റെയിൽ കോർപറേഷൻ. സില്‍വര്‍ലൈന്‍ സ്റ്റേഷനുകളെ നേര്‍രേഖയില്‍ ബന്ധിപ്പിച്ചുകൊണ്ടു വരച്ച മാപ്പാണ് സില്‍വര്‍ലൈനിന്റെ ആദ്യ അലൈന്‍മെന്റ് എന്ന രീതിയില്‍ ഒരു വെബ്‌സൈറ്റില്‍ പ്രചരിപ്പിക്കപ്പെടുന്നത്. പ്രസ്തുത മാപ്പ് വസ്തുതാവിരുദ്ധവും കെ– റെയിലിന് ഉത്തരവാദിത്തമില്ലാത്തതുമാണെന്ന് കോർപറേഷൻ അധികൃതർ സമൂഹ മാധ്യമത്തിലെ പേജിൽ വ്യക്തമാക്കി.
ഈ മാപ്പ് വെറും സൂചകമാണെന്നും സ്റ്റേഷനുകളെ കാണിക്കുന്നതിനുള്ള ഏകദേശ അലൈന്‍മെന്റാണെന്നും വെബ്സൈറ്റിൽ വ്യക്തമാക്കുന്നു. ഔദ്യോഗിക അലൈന്‍മെന്റ് ലഭ്യമാകുന്ന മുറയ്ക്ക് സൈറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും അവര്‍ പറയുന്നു. ഈ മാപ്പുമായി താരതമ്യം ചെയ്താണ് അലൈന്‍മെന്റില്‍ മാറ്റം വരുത്തിയതായി ആരോപണമുന്നയിക്കുന്നത്. മാപ്പ് ഇപ്പോഴും പ്രസ്തുത വെബ്‌സൈറ്റില്‍ ലഭ്യമാണ്. 2020 ന്റെ തുടക്കത്തില്‍ സില്‍വര്‍ലൈനിന്റെ വ്യാജ അലൈന്‍മെന്റ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതില്‍ വഞ്ചിതരാകരുതെന്ന് 2020 മാര്‍ച്ച് നാലിന് കെ–റെയില്‍ ഔദ്യോഗിക പേജില്‍ അഭ്യര്‍ഥിച്ചിരുന്നു. വിശദമായ സര്‍വേയ്ക്കു ശേഷമാണ് സില്‍വര്‍ലൈനിന്റെ അലൈന്‍മെന്റ് തീരുമാനിച്ചത്.
2020 ജൂണ്‍ ഒമ്പതിനു സിസ്ട്ര ഈ അലൈന്‍മെന്റ് അടങ്ങുന്ന ഡിപിആര്‍ സമര്‍പ്പിക്കുകയും സംസ്ഥാന മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. ഇപ്പോള്‍ റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയിലുള്ള ഈ അലൈന്‍മെന്റ് പ്ലാനാണ് കെ–റെയിലിന്റെ വെബ്‌സൈറ്റിലുള്ളതെന്നും അധികൃതർ പറഞ്ഞു.