കായംകുളം : നഗരത്തിലെ എട്ട് വാർഡുകളിൽ 25 കിലോമീറ്ററോളം റോഡ് മുറിച്ച് കേബിളുകൾ സ്ഥാപിക്കുന്നതിന് അനുമതി നൽകിയതിന് പിന്നിൽ അഴിമതി നടന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. കൗൺസിൽ അറിയാതെ ചെയർ പേഴ്സണും സെക്രട്ടറിയും ചേർന്നാണ് അനുമതി നൽകിയത്. 2020 ഒക്ടോബറിൽ പൊതുമരാമത്തിൽ നിന്നും ലഭിച്ച ലത്തിന്റെ പേരിലാണ് 2021 നവംബറിൽ അനുമതി നൽകിയത്.
സ്വകാര്യ കമ്പനിക്ക് വേണ്ടി നടത്തിയ ഇടപെടലിന് സാമ്പത്തിക താൽപ്പര്യങ്ങളാണുളളത്. നഗരസഭയുടെ എഞ്ചിനീയറിംഗ് വിഭാഗ മേധാവി പോലും അറിയാതെയാണ് അനുമതി നൽകിയത്. കൗൺസിലിനെ വിശ്വാസത്തിൽ എടുക്കാതെയും അറിയിക്കാതെയും മുൻകൂർ അനുമതി നൽകിയത് അംഗീകരിക്കില്ല.
2010-15 കാലത്തെ യു.ഡി.എഫ് ഭരണത്തിൽ 12 കിലോമീറ്റർ ഭാഗത്തെ റോഡ് മുറിക്കുന്നതിന് 1.15 കോടി രൂപയാണ് ഈടാക്കിയതെന്ന് യു.ഡി.എഫ് ചൂണ്ടികാണിച്ചു.
നിലവിൽ 25കിലോമീറ്റർ റോഡിന് 15.57 ലക്ഷം രൂപ മാത്രം ഈടാക്കുന്നതിന് പിന്നിൽ അഴിമതി മാത്രമാണ്. സർക്കാർ ഉത്തരവ് പ്രകാരം അടക്കണ്ട തുകയുടെ പത്ത് ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് എന്നതും പാലിക്കപ്പെട്ടിട്ടില്ല. അനുമതി പത്രത്തിലെ നിബന്ധനകൾ പുറത്ത് വിടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. യു. ഡി. ഫ് പാർലിമെൻററി പാർട്ടി ലീഡർ സി.എസ് ബാഷ, കെ പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിധു എന്നിവർ സംസാരിച്ചു.