തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡീസൽ പ്രതിസന്ധിയിൽ തുടര്‍ച്ചയായ രണ്ടാം ദിവസവും സർവീസുകൾ മുടങ്ങി. 40 ശതമാനം ഓര്‍ഡിനറി സര്‍വീസുകൾ മുടങ്ങിയതോടെ ജനം വലഞ്ഞു. ചില ദീർഘദൂര സർവീസുകളെയും ഡീസൽ പ്രതിസന്ധി ബാധിച്ചു. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസൽ നൽകാനാകില്ലെന്ന് ഇന്ത്യൻ ഓയിൽ കോര്‍പ്പറേഷൻ ആവർത്തിച്ചു.
ഗ്രാമീണ, തീരദേശ, മലയോര മേഖലയിലെ യാത്രക്കാര്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പെരുവഴിയിലായി. ഡീസൽ പ്രതിസന്ധി തുടരുന്നത് മൂലം ഓർഡിനറി ബസുകൾ സർവീസ് വെട്ടികുറച്ചു. രാവിലെ ഡ്യൂട്ടിക്കെത്തിയെ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും സർവീസ് റദ്ദാക്കിയത് അറിഞ്ഞതോടെ മടങ്ങി.
ഡീസൽ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ, ഓർഡിനറി സർവീസുകളെ മാത്രമല്ല ദീർഘദൂര സർവീസുകളെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സർവീസുകളും മുടങ്ങി. 123 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസി എണ്ണ കമ്പനികൾക്ക് നൽകാനുള്ളത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. പ്രതിമാസ ധനസഹായത്തിൽ സര്‍ക്കാര്‍ നൽകാനുളള 20 കോടി കിട്ടിയാൽ താൽക്കാലിക പ്രശ്നപരിഹാരമാകുമെന്നാണ് മാനേജ്മെന്റിന്റെ നിലപാട്.