ന്യൂഡൽഹി : രാജ്യത്തെ കൊവിഡ് കേസുകളുടെ കുതിച്ചുചാട്ടം 4 മുതല്‍ 6 ആഴ്ച കൂടി നിലനില്‍ക്കുമെന്ന് വിലയിരുത്തല്‍. ഉത്സവങ്ങള്‍, വിവാഹ സീസണ്‍, തെരഞ്ഞെടുപ്പുകള്‍ എന്നിവയുള്‍പ്പെടെ വരാനിരിക്കുന്ന ”സാമൂഹിക പരിപാടികളുടെ” പശ്ചാത്തലത്തില്‍ കേസുകളില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡെല്‍റ്റ ബാധിച്ചവരേക്കാള്‍ വേഗത്തില്‍ ഒമിക്രോണ്‍ കേസുകള്‍ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. പ്രധാന നഗര കേന്ദ്രങ്ങളിലൂടെ ഒമിക്രോണ്‍ വേരിയന്റ് പടര്‍ന്നു. ഡിസംബര്‍ പകുതി മുതല്‍ ഒരേസമയം രാജ്യത്തുടനീളം കേസുകള്‍ അതിവേഗം പടരാന്‍ തുടങ്ങി. ഇപ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും 90% ത്തിലധികം ഒമിക്രോണ്‍ ബാധിച്ചിട്ടുണ്ട് – ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”ഡെല്‍റ്റയുടെ തരംഗ രൂപത്തില്‍ വ്യത്യാസമുണ്ട്, അതിനാല്‍ ഒമിക്രോണ്‍ കുറയുന്ന രീതിയില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ കുറയാന്‍ ആറ് മാസമെടുത്തപ്പോള്‍, ഒമിക്രോണ്‍ വളരെ വേഗത്തില്‍ കുറയാന്‍ സാധ്യതയുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 2,35,532 കേസുകളാണ് സ്ഥിരീകരിച്ചത്. എന്നാല്‍ മരണസംഖ്യ ഉയരുന്നു. 24 മണിക്കൂറിനിടെ 871 മരണം. ടിപിആര്‍ 13 .39 ശതമാനം രോഗവ്യാപനം കുറയുന്നതിനിടെയും രാജ്യത്ത് കൊവിഡ് മരണനിരക്ക് ഉയരുന്നു.