കോഴിക്കോട്: റിയാസ് മൗലവി വധക്കേസ് ഹൈക്കോടതിയിലെത്തുമ്പോള്‍ പുതിയ നല്ല അഭിഭാഷകനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കറ്റ് ടി ഷാജിത്ത് തനിക്കെതിരെ കേസ് കൊടുക്കുകയോ കൊടുക്കാതിരിക്കുകയോ ചെയ്യട്ടെ. അതില്‍ തനിക്ക് ഒരു പ്രശ്നവും ഇല്ലെന്നും ഷാജി കോഴിക്കോട് പറഞ്ഞു. അഡ്വ ടി ഷാജിത്ത് പോക്സോ കേസിലെ ഇരക്കായി പണം വാങ്ങി തട്ടിപ്പ് നടത്തിയെന്ന ആരോപണം കെഎം ഷാജി ആവര്‍ത്തിക്കുകയും ചെയ്തു.
ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം ആര്‍എസ്എസ് അജണ്ടയാണ്. ലവ് ജിഹാദ് ഉയർത്തി കൊണ്ടുവന്നത് വിഎസ് അച്യുതാനന്ദനാണെന്ന് കെഎം ഷാജി ആരോപിച്ചു. പാനൂർ ബോംബ് സ്ഫോടനം തെളിയിക്കുന്നത് സിപിഎമ്മില്‍ ബോംബ് ഉണ്ടാക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ്. ഇതിന് നിര്‍ദ്ദേശം നല്‍കുന്ന സന്നദ്ധ നേതാക്കളും സിപിഎമ്മിലുണ്ട്. ബോംബ് പൊട്ടിച്ച സംഘം സിപിഎം നേതൃത്വത്തെ ഭീഷണിപ്പെടുത്തിയെന്നും ഷാജി കോഴിക്കോട് പറഞ്ഞു.
അതേസമയം, വസ്തുത അറിയാതെ ഷാജി തനിക്കെതിരെ തെറ്റായ ആരോപണം തുടരുകയാണെന്ന് പ്രോസിക്യൂട്ടര്‍ അഡ്വക്കറ്റ് ഷാജിത്ത് പ്രതികരിച്ചു. പോക്സോ കേസുമായി ബന്ധപ്പെട്ട് ഒരു കേസു പോലും സെറ്റില്‍ ചെയ്യേണ്ട സാഹചര്യം തനിക്ക് വന്നിട്ടില്ലെന്നും അങ്ങിനെ സെറ്റില്‍ ചെയ്ത് എന്ന് ഒരു പരാതി തനിക്കെതിരെ ഉയര്‍ന്നിട്ടില്ലെന്നും അഡ്വക്കറ്റ് ഷാജിത്ത് അറിയിച്ചു.