തിരുവനന്തപുരം : സംസ്ഥാനത്ത് സി കാറ്റഗറിയിലുള്ള തീയറ്ററുകൾ അടച്ചിടാനുള്ള തീരുമാനം സർക്കാർ പുനപരിശോധിക്കണമെന്ന് ഉടമകൾ. അടച്ചിടലിലൂടെയുണ്ടാവുന്ന നഷ്ടം താങ്ങാനാവാത്തതാണെന്നും തീയറ്റർ ഉടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും തിരുവനന്തപുരം പത്മനാഭ തീയറ്റർ ഉടമ ഗിരീഷ് പറഞ്ഞു. ബാറുകളിലും മാളുകളിലും മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. 50 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിച്ചാലും തീയറ്ററുകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയും. 250 പേരാണ് ഒരു സിനിമ ഫുൾ ആയാൽ തീയറ്ററിൽ കേറുന്നത്. അത്രയും ആളുകൾ മാത്രം കേറുന്ന തീയറ്ററുകൾ അടച്ചിടുന്നു. ഒരു ദിവസം ഏകദേശം 75000ഓളം ആളുകൾ കേറുന്ന മാളുകൾ തുറന്നിടുന്നു. അതിൽ അശാസ്ത്രീയതയുണ്ട്. തീരുമാനം സർക്കാർ പുനപരിശോധിക്കുമെന്ന് കരുതുന്നു എന്നും ഗിരീഷ് പറഞ്ഞു.