ദില്ലി : അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യത. റാലികൾക്ക് അനുമതി നൽകിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇന്ന് അറിയാം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇളവ് നൽകുന്ന കാര്യത്തിലുള്ള പുനരാലോചന.ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെ ചർച്ച നടത്തിയിരുന്നു. ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം മറ്റന്നാൾ അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്.
വോട്ടെടുപ്പ് അടുത്തതോടെ പ്രചാരണ രംഗം കൂടുതൽ സജീവമായി. അമിത് ഷാ, പ്രിയങ്ക ഗാന്ധി, അഖിലേഷ് യാദവ് ജയന്ത് ചൗധരി എന്നിവർ അവസാന ഘട്ടത്തിലും സജീവമാണ്. സമാജ് വാദി പാർട്ടിയിലെ അസംതൃപ്തരെ സഖ്യത്തിന് ക്ഷണിച്ചാണ് എഐഎം ഐ എം നേതാവ് അസദുദ്ദീൻ ഒവൈസി ഇന്നലെ പ്രചാരണം നടത്തിയത്. പഞ്ചാബിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിാി ചരൺജിത്ത് സിങ് ചന്നിയെ ഇന്ന് പ്രഖ്യാപിക്കും. ലുധിയാനയിൽ നടക്കുന്ന വിർച്വൽ റാലിയിൽ വെച്ച് രാഹുൽഗാന്ധി ആണ് പ്രഖ്യാപനം നടത്തുക. കോൺഗ്രസ് പ്രവർത്തകരുടെയും ജനങ്ങളുടെയും ഇടയിൽ നടത്തിയ സർവ്വേ അടിസ്ഥാനമാക്കിയാണ് തീരുമാനമെടുത്തത്.
എന്നാൽ എംഎൽഎമാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്ന രീതിയാണ് ഉചിതമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. ആം ആദ്മി പാർട്ടി ഭഗവന്ത് മാനിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നിലപാട് മാറ്റി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. ഒന്നല്ല പത്ത് മുഖ്യമന്ത്രി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചാലും പഞ്ചാബിൽ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന് ഭഗവന്ത് മാൻ പറഞ്ഞു. ജനം തന്നെ സ്വീകരിച്ചു കഴിഞ്ഞെന്നും പഞ്ചാബ് ആം ആദ്മി പാർട്ടി ഭരിക്കുമെന്നും ഭഗവന്ത് മാൻ അവകാശപ്പെട്ടു.