കൊച്ചി : ഇടപ്പള്ളി പോണക്കരയിൽ വൃദ്ധസഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനെന്ന് പോലീസ്. 2004ൽ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വർഷങ്ങൾക്ക് ശേഷം പോലീസ് ചുരുളഴിച്ചത്. കേസിൽ റിപ്പർ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ഇയാൾ നിലവിൽ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. ആറ് കൊലക്കേസുകളിലും നിരവധി കവർച്ച, പിടിച്ചുപറി കേസുകളിലും പ്രതിയാണ് റിപ്പർ ജയാനന്ദൻ. നേരത്തെ ചില കേസുകളിൽ ശിക്ഷിക്കപ്പെട്ട് നിലവിൽ തടവ് ശിക്ഷ അനുഭവിച്ചുവരികയാണ്. ഇതിനിടെയാണ് ഇടപ്പള്ളിയിലെ ഇരട്ടക്കൊലക്കേസിലും ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിൽ ജയാനന്ദൻ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നെങ്കിലും മതിയായ തെളിവുകൾ ശേഖരിക്കേണ്ടിയിരുന്നതിനാലാണ് അറസ്റ്റ് വൈകിയത്. ഡിസംബർ 24-നാണ് ഇടപ്പള്ളി ഇരട്ടക്കൊലക്കേസിൽ ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ക്രൈംബ്രാഞ്ച് സംഘം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ച പുത്തൻവേലിക്കര കൊലക്കേസിലും മാള ഇരട്ടക്കൊലക്കേസിലും പ്രതിയാണ് റിപ്പർ ജയാനന്ദൻ. പുത്തൻവേലിക്കര കൊലപാതകത്തിൽ വധശിക്ഷ വിധിച്ചിരുന്നെങ്കിലും സുപ്രീംകോടതി പിന്നീട് മരണം വരെ തടവായി ശിക്ഷ കുറച്ചു. വടക്കേക്കര ഏലിക്കുട്ടി കൊലക്കേസിലും ജയാനന്ദന് ജീവപര്യന്തം ശിക്ഷ ലഭിച്ചു. പ്രായമായവരെ തലയ്ക്കടിച്ച് കൊലപ്പെടുത്തുന്നതാണ് ജയാനന്ദന്റെ രീതി. ഇതിനുശേഷം കവർച്ചയും നടത്തും. കൊലപ്പെടുത്തിയ ശേഷം ഇയാൾ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവങ്ങളുമുണ്ടെന്ന് പോലീസ് പറഞ്ഞു. തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ റിപ്പർ ജയാനന്ദൻ രണ്ട് തവണ ജയിൽ ചാടിയിട്ടുമുണ്ട്. ഇതോടെ കനത്ത സുരക്ഷയിലാണ് ഇയാളെ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരുന്നത്.